India vs USA T20 World Cup 2026: Yadav & Siraj Shine as India Defeats USA by 29 Runs

2026-02-07 17:17:00

T20 WC 2026: ഇന്ത്യയുടെ ബാറ്റിങ് വെടിക്കെട്ടാണ് മുംബെെയിൽ എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ ഇന്ത്യയുടെ നാല് ബാറ്റ്സ്മാൻമാർ പവർപ്ലേയ്ക്കുള്ളിൽ കൂടാരം കയറി. സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത്

ഹൈലൈറ്റ്:

  • ഇന്ത്യയുടെ രക്ഷകനായി സൂര്യകുമാർ
  • തിരിച്ചുവരവിൽ ശോഭിച്ച് മുഹമ്മദ് സിറാജ്
  • അമേരിക്കയെ പൊരുതി വീഴ്ത്തി ഇന്ത്യ
ഇന്ത്യ vs അമേരിക്ക, ടി20 ലോകകപ്പ് 2026
ടി20 ലോകകപ്പ് 2026ലേക്ക് വിജയത്തോടെ വരവറിയിച്ച് ഇന്ത്യ. അമേരിക്കയെ 29 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 161 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ അമേരിക്കയ്ക്ക് 8 വിക്കറ്റിന് 132 റൺസെടുക്കാനെ സാധിച്ചുള്ളൂ. ബാറ്റിങ്ങിലെ പാളിച്ച ബൗളിങ്ങിൽ തീർക്കാൻ ഇന്ത്യക്കായി. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ (84*) തകർപ്പൻ ഫിഫ്റ്റിയാണ് ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് സ്വപ്നത്തിൽ പ്രതീക്ഷിക്കാത്ത ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. രണ്ടാം ഓവറിലെ രണ്ടാം പന്തിൽ ഇന്ത്യക്ക് ആദ്യ പ്രഹരമേറ്റു. വെടിക്കെട്ട് ബാറ്റ്സ്മാനും നിലവിലെ ഒന്നാം നമ്പർ ടി20 ബാറ്റ്സ്മാനുമായ അഭിഷേക് ശർമ ഗോൾഡൻ ഡക്കായി മടങ്ങി. പിന്നാലെ ഇന്ത്യയുടെ കൂട്ടത്തകർച്ചയാണ് വാംഖഡെയിൽ കണ്ടത്.

സഞ്ജുവിന് ഇത്തവണയും അവസരമില്ല; പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്ത്?

ഇഷാൻ കിഷൻ 16 പന്തിൽ 20 റൺസെടുത്ത് പുറത്തായി. 1 ഫോറും 2 സിക്സുമാണ് താരം നേടിയത്. ഇതേ ഓവറിൽ തിലക് വർമയും മടങ്ങി. 16 പന്ത് നേരിട്ട് 3 ഫോറും 1 സിക്സും ഉൾപ്പെടെ 25 റൺസാണ് തിലകിന് നേടാനായത്. വലം കെെയനായ സൂര്യകുമാർ ക്രീസിൽ നിൽക്കുന്നതിനാൽ ഇന്ത്യ ശിവം ദുബെയെ അഞ്ചാം നമ്പറിലയച്ചു. എന്നാൽ ആദ്യ പന്തിൽത്തന്നെ താരം പുറത്തായി. ആറാം ഓവറിൽ ഷാഡ്ലി വാന് സ്കാൾക്ക് വെെക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയതോടെ ഇന്ത്യ പവർപ്ലേയിൽ 4 വിക്കറ്റിന് 46 എന്ന നിലയിലേക്ക് തകർന്നു.
പിന്നീടും ഇന്ത്യയുടെ ബാറ്റിങ് തകർച്ച തുടർന്നു. റിങ്കു സിങ് 14 പന്തിൽ 6 റൺസെടുത്താണ് മടങ്ങിയത്. മികവ് കാട്ടിയില്ലെന്ന് മാത്രമല്ല പന്തുകൾ പാഴാക്കി സമ്മർദ്ദത്തിലുമാക്കി. ഹാർദിക് പാണ്ഡ‍്യയിൽ ടീം വലിയ പ്രതീക്ഷവെച്ചു. എന്നാൽ 6 പന്തിൽ 5 റൺസാണ് ഹാർദിക്കിന് നേടാനായത്. അക്ഷർ പട്ടേലിനും കാര്യമായ രക്ഷാപ്രവർത്തനം നടത്താനായില്ല.
Samayam MalayalamIPL 2026: ഇന്ത്യ എ ടീമിനൊപ്പം തകർത്തടിച്ച് പരാഗ്, രാജസ്ഥാന്റെ ക്യാപ്റ്റൻ സ്ഥാനം ലക്ഷ്യം! സഞ്ജുവിന്റെ പിൻഗാമിയാകുമോ?
11 പന്ത് നേരിട്ട് 2 ഫോറടക്കം 14 റൺസാണ് അക്ഷർ നേടിയത്. ഇന്ത്യ ഒരു വശത്ത് തകരുമ്പോഴും മറുവശത്ത് സൂര്യകുമാർ യാദവ് ഇന്നിങ്സ് കെട്ടിപ്പടുത്തു. 49 പന്തിൽ 10 ഫോറും 4 സിക്സും ഉൾപ്പെടെ 84 റൺസോടെയാണ് സൂര്യ പുറത്താവാതെ നിന്നത്. 171.42 പ്രഹര ശേഷിയിലായിരുന്നു സൂര്യയുടെ ബാറ്റിങ് വിരുന്ന്. അർഷ്ദീപ് ആറ് പന്തിൽ 4 റൺസെടുത്ത് മടങ്ങിയപ്പോൾ വരുൺ ചക്രവർത്തി ഒരു പന്ത് പോലും നേരിടാതെ റണ്ണൗട്ടായി.
ഇതോടെ 20 ഓവറിൽ 9 വിക്കറ്റിന് 161 എന്ന ഭേദപ്പെട്ട നിലയിലേക്ക് ഇന്ത്യയെത്തി. അമേരിക്കയ്ക്കായി ഷാഡ്ലി വാൻ സ്കാൾക്ക് വെെക്ക് നാല് വിക്കറ്റുകൾ വീഴ്ത്തി. അലി ഖാൻ, മുഹമ്മദ് മൊഹ്സിൻ എന്നിവർ ഓരോ വിക്കറ്റും ഹർമീത് സിങ് ഒരു വിക്കറ്റും വീഴ്ത്തി.
T20 WC 2026: സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കണം! പുറത്തിരുത്തേണ്ടത് റിങ്കുവിനെ, ഇർഫാന്റെ നിർദേശമാണ് ശരി? കാരണങ്ങളിതാ
മറുപടിക്കിറങ്ങിയ അമേരിക്കയ്ക്ക് അതേ നാണയത്തിൽ ഇന്ത്യ മറുപടി നൽകി. രണ്ടാം ഓവറിലെ നാലാം പന്തിൽ ആൻഡ്രിയാസ് ഗൗസിനെ (6) മുഹമ്മദ് സിറാജ് പുറത്താക്കി. ക്യാപ്റ്റൻ മോനങ്കി പട്ടേലിനെ (0) അക്കൗണ്ട് തുറക്കും മുമ്പ് അർഷ്ദീപ് സിങ് പുറത്താക്കി. സായ്തേജ മുക്കാമല്ലയെ (2) മുഹമ്മദ് സിറാജും മടക്കിയതോടെ 13ന് 3 എന്ന നിലയിലേക്ക് അമേരിക്ക തകർന്നു.
നാലാം വിക്കറ്റിൽ മിലിൻഡ് കുമാറും സഞ്ജയ് കൃഷ്ണമൂർത്തിയും ചേർന്ന് റൺസുയർത്തി. 34 പന്തിൽ 3 ഫോറും 1 സിക്സും ഉൾപ്പെടെ 34 റൺസെടുത്ത മിലിൻഡ് കുമാറിനെ പുറത്താക്കി വരുൺ ചക്രവർത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഇഷാൻ കിഷന്റെ സ്റ്റംപിങ്ങിലാണ് മിലിൻഡ് പുറത്തായത്. ഒരുവശത്ത് സഞ്ജയ് അടി തുടർന്നു. 31 പന്തിൽ 1 ഫോറും 2 സിക്സും ഉൾപ്പെടെ 37 റൺസെടുത്ത സഞ്ജയെ അക്ഷർ പട്ടേൽ പുറത്താക്കി.
തൊട്ടടുത്ത പന്തിൽ ഹർമീത് സിങ്ങിനേയും അക്ഷർ പട്ടേൽ മടക്കി. ഇതോടെ 98ന് 6 എന്ന നിലയിലേക്ക് അമേരിക്ക തകർന്നു. മുഹമ്മദ് മൊഹ്സിനെ (8) അർഷ്ദീപ് പുറത്താക്കി. വാലറ്റത്തിനും അത്ഭുതം സൃഷ്ടിക്കാനാവാതെ വന്നതോടെ ഇന്ത്യ വിജയം നേടുകയായിരുന്നു. ശുഭം രഞ്ജനെ 22 പന്തിൽ 37 റൺസ് നേടി മധ്യനിരയിൽ പൊരുതി. പക്ഷെ വിജയത്തിലേക്കെത്തിക്കാനായില്ല.
ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷ്ദീപ് സിങ്ങും അക്ഷർ പട്ടേലും രണ്ട് വിക്കറ്റുകൾ പങ്കിട്ടു. വരുൺ ചക്രവർത്തി ഒരു വിക്കറ്റും വീഴ്ത്തി. എന്നാൽ പ്രതീക്ഷിച്ച പ്രകടനം ബാറ്റിങ്ങിൽ കാഴ്ചവെക്കാൻ ഇന്ത്യക്കാവാത്തതിൽ ആരാധകർ നിരാശരാണ്. വരുന്ന മത്സരത്തിലൂടെ ഇന്ത്യയുടെ ബാറ്റിങ് നിര ശക്തമായി തിരിച്ചെത്തുമെന്ന് കരുതാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മംഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്കൂടുതൽ വായിക്കുക